മലപ്പുറം: വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. ഇന്നലെ രാവിലെ 9.15ന് മലപ്പുറം നഗരത്തിലെ പെൻഷൻ ഭവൻ റോഡിലാണ് ആക്രമണം നടന്നത്. സംഭവശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി പോലീസ് തെരച്ചിൽ ശക്തമാക്കി.
തലയിലും കഴുത്തിലും ഇടത് കൈയിലും പുറത്തും ഗുരുതര പരിക്കേറ്റ മലപ്പുറം മുണ്ടുപറന്പ് സ്വദേശിനിയായ 28കാരി മലപ്പുറം സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറത്തെ വ്യസായ പാർക്കായ ഇൻകെൽസിറ്റിയിലെ ഓഫീസിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്.
നിരവധി തവണ അശ്വിൻ യുവതിയോട് വിവാഹാഭ്യർഥന നടത്തിയെങ്കിലും നിരസിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുന്‍പ് അശ്വിൻ മറ്റൊരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും വിവാഹാഭ്യാർഥന തുടർന്നു. ശല്യം സഹിക്കാതെ വന്നതോടെ യുവതി പോലീസിൽ പരാതി നൽകുകയും ഒരാഴ്ച മുന്‍പ് പോലീസ് അശ്വിനെ സ്റ്റേഷനിൽ വിളിച്ച് വരുത്തി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
തുടർന്നാണ് ഇന്നലെ രാവിലെ ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ പെൻഷൻ ഭവൻ റോഡിൽ ബൈക്കിലെത്തിയ യുവാവ് തടഞ്ഞുനിർത്തി ബലമായി ഹെൽമെറ്റ് മാറ്റി ആക്രമിച്ചത്. ആക്രമണത്തിന് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. സബ് ഇൻസ്പെക്ടർ എ.എം. യാസിറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഭാരതീയ ന്യായസംഹിത നിയമപ്രകാരം തടഞ്ഞ് വയ്ക്കുക, ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുക, വധശ്രമം വകുപ്പുകൾ പ്രകാരമാണ് യുവാവിനെതിരേ കേസെടുത്തിട്ടുള്ളത്.
രക്ഷിതാക്കളുമായി പിണങ്ങിയിറങ്ങിയപെണ്കുട്ടിയെ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പതിനാറുവയസുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്കി പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍.
കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി ചീനിപറമ്പില്‍ മുഹമ്മദ് സാലി (45), പുതുപ്പാടി വരുതിന്കാലായില് സബീറലി (41) എന്നിവരാണ് പിടിയിലായത്. പെരിന്തല്‍മണ്ണ സ്വദേശിനിയായ കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഡിസംബര്‍ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ കുട്ടി കോഴിക്കോട്ടേക്കാണ് ബസ് കയറിയത്.
പുലര്‍ച്ചെ രണ്ടിന് പെണ്‍കുട്ടിയെ ബീച്ചില്‍ കണ്ട യുവാക്കള്‍ താമസസൗകര്യവും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഫ്ളാറ്റില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ കുട്ടിക്ക് മയക്കുമരുന്ന് നല്‍കുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് 4,000 രൂപ നല്കി പ്രതികള്‍ കുട്ടിയെ കോഴിക്കോട് ബീച്ചില്‍ ഇറക്കിവിടുകയായിരുന്നു.
ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ ബീച്ചില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നീടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. സബീറലിക്കും മുഹമ്മദ് സാലിക്കും പെണ്‍കുട്ടിയെ എത്തിച്ചുനല്‍കിയ രണ്ട് ആളുകള്‍ കൂടി കേസില്‍ പ്രതികളാണ്. ഇവര്‍ക്കുവേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്ന് ടൗണ്‍ എസിപി പറഞ്ഞു.